കണ്ണൂർ : കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായ കണ്ണൂരില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയിൽ കാസർകോട് മാതൃകയിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. രണ്ട് ഐജി മാരുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ കണ്ണൂരിൽ യോഗം ചേർന്നു. എല്ലാ പൊലീസ് സ്റ്റേഷൻ അതിർത്തികളും അടക്കും.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റും. വാഹനങ്ങൾ പിടിച്ചെടുക്കും. മരുന്നുകൾക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണം. ഹൈവേയിൽ അത്യാവശ്യ സർവീസുകൾ മാത്രമനുവദിക്കും.കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ ഒരു മാസത്തോളം കര്‍ശനമായ നിയന്ത്രണങ്ങളില്‍ ബുദ്ധിമുട്ടിയെങ്കിലും അതിനിപ്പോള്‍ ഫലം കണ്ടു. കണ്ണൂരിലുള്ളതിലും കൂടുതല്‍ പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുണ്ടായിരുന്നത് കാസര്‍കോടാണ്.
എന്നാല്‍ ഇവിടെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവരെല്ലാം അതിവേഗം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥയുണ്ട്. കണ്ണൂരില്‍ നിലവില്‍ ചികിത്സയിലുള്ളത് 52 പേരാണ്. ഇതില്‍ രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളാണ്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറ് പേരും കണ്ണൂരില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി കണ്ണൂരിലുള്ളവര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു.
Post a Comment