ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ചവരിൽ 80 ശതമാനവും രോഗലക്ഷണമില്ലാത്തവർ. ഈ സ്ഥിതി ആശങ്കാജനകമാണെന്ന് ഐ.സി.എം.ആർ. സീനിയർ സയന്റിസ്റ്റ് ഡോ. ആർ. ഗംഗാഖേദ്‌കർ പറഞ്ഞു.രോഗലക്ഷണമില്ലാത്ത ഒട്ടേറെ കൊറോണ വൈറസ് വാഹകരുണ്ടാകാം. എല്ലാവരെയും പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തുക എളുപ്പമല്ല. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി അവരെ പരിശോധിക്കുക മാത്രമാണു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.രോഗലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് ബാധിതരിലേറെയും 20-45 വയസ്സിന് ഇടയിലുള്ളവരാണ്. ചില മരുന്നുകൾ കഴിക്കുന്ന പ്രായമുള്ളവരിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടില്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങളുള്ളവരിലുമാണ് കോവിഡ് ലക്ഷണങ്ങൾ വേഗം കണ്ടുതുടങ്ങുക.കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ ശേഖരിച്ച 736 സാംപിളുകളിൽ കോവിഡ് സ്ഥിരീകരിച്ച 186 പേർക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ തങ്ങൾ വൈറസ് വാഹകരാണെന്ന് അവർക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.വിവിധ സംസ്ഥാനങ്ങൾ നൽകിയ കണക്കുകൾപ്രകാരം കോവിഡ് സ്ഥിരീകരിച്ചവരിൽ 50 മുതൽ 82 വരെ ശതമാനം രോഗലക്ഷണങ്ങളില്ലാത്തവരായിരുന്നു. അസമിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 82 ശതമാനംപേർക്കും രോഗലക്ഷണമില്ലായിരുന്നു. പഞ്ചാബിലെയും ഉത്തർപ്രദേശിലെയും രോഗികളിൽ 75 ശതമാനത്തിനും കർണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേർക്കും രോഗലക്ഷണവുമില്ലായിരുന്നു.ആഗോളതലത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 80 ശതമാനം രോഗലക്ഷണങ്ങൾ കാണിക്കാത്തവരോ, ചെറിയ ലക്ഷണങ്ങൾ കാണിക്കുന്നവരോ ആണെന്ന് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവരിൽ 20 ശതമാനംപേരിൽ മാത്രമേ രോഗം ഗുരുതരാവസ്ഥയിലോ അതീവ ഗുരുതരാവസ്ഥയിലേക്കോ മാറുകയുള്ളൂ. 15 ശതമാനം കേസുകളിൽ ഓക്സിജൻ സഹായത്തോടെ ചികിത്സ നൽകേണ്ടിവരും. അഞ്ചു ശതമാനം രോഗികൾക്കുമാത്രമേ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ചികിത്സാസഹായം വേണ്ടിവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞുപകർച്ചാ ശൃംഖല തകർക്കാൻകഴിഞ്ഞാൽ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. അടച്ചിടൽ നിർദേശങ്ങളും സാമൂഹികാകലവും പാലിച്ചാൽ രോഗം പകരുന്നത് തടയാനാകുമെന്നും ഇവർ പറയുന്നു. മേയ് രണ്ടാംവാരത്തോടെ രാജ്യത്തെ കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും. രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകില്ലെന്നും ഇവർ പറയുന്നു.
Post a Comment