പയ്യാവൂരിൽ ഒടുവിൽ കെ.പി.സി.സി ഇടപെട്ടു; ടി.പി. അഷ്റഫ് സ്ഥാനാർഥി
ശ്രീകണ്ഠപുരം: കോൺഗ്രസ് എ, ഐ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലായ പയ്യാവൂരിൽ ഒടുവിൽ കെ.പി.സി.സി ഇടപെട്ട് പരിഹാരം. സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡൻറും എ ഗ്രൂപ്പ് നേതാവുമായ ടി.പി. അഷ്റഫിനെ 10ാം വാർഡായ കണ്ടകശ്ശേരിയിൽ സ്ഥാനാർഥിയാക്കിയാണ് കെ.പി.സി.സി പ്രഖ്യാപനം വന്നത്. ഇതോടെ മുഴുവൻ സീറ്റിലെയും തർക്കത്തിന് പരിഹാരമായി.
മുൻധാരണ പ്രകാരം അഷ്റഫിനെ കണ്ടകശ്ശേരി വാർഡിൽ പ്രസിഡൻറ് സ്ഥാനാർഥിയാക്കി മത്സരിപ്പിക്കാൻ സമവായ കമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നു. എന്നാൽ ഇത് ലംഘിച്ച് മണ്ഡലം പ്രസിഡൻറിൻറെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതിനെതിരെ എ ഗ്രൂപ്പ് ഡി.സി.സിക്കും കെ.പി.സി.സിക്കും
പരാതി നൽകി. തുടർന്ന് മൂന്ന് ദിവസം ഡി.സി.സിയും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളും ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഇരു വിഭാഗവും വിട്ടുവീഴ്ച്ചക്ക് തയ്യാറായിരുന്നില്ല.
ഇതിനിടെ 10ാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസഫ് പുന്നശ്ശേരി മലയിലും പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കേണ്ട തിങ്കളാഴ്ചയ്ക്കകം പയ്യാവൂർ വിഷയത്തിൽ പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് ഡി.സി.സി വെള്ളിയാഴ്ച കെ.പി.സി.സിക്ക് കത്ത് നൽകിയത്. ഇതേ തുടർന്ന് ശനിയാഴ്ച ചേർന്ന കെ.പി.സി.സി സമവായ കമ്മിറ്റി ഐക്യകണ്ഠേന അഷ്റഫിെൻറ സ്ഥാനാർഥിത്വം അംഗീകരിക്കുകയായിരുന്നു.
ജില്ലയിലെ തർക്കമുള്ള മറ്റിടങ്ങളിലും പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പയ്യാവൂരിൽ പ്രശ്നങ്ങളില്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ അറിയിച്ചു
إرسال تعليق