ഇരിട്ടി: കൊറോണ കാലത്തെ തൊഴിൽ പ്രതിസന്ധികൾക്കിടയിലും കർഷകൻ കൂടിയായ ഐ ടി കൺസൽട്ടന്റ് ബ്രിജിത് കൃഷ്ണ വീട്ടിൽ നടത്തിയ കശുവണ്ടി ഗവേഷണം കേരളത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു. കാർഷിക ഗവേഷണ കേന്ദ്രം നൽകുന്ന പ്രോത്സാഹനവും അംഗീകാരവും കൂടിയായപ്പോൾ പുതിയ ചുവടുവെപ്പിൽ അഭിമാനിക്കുകയാണ് ഈ കണ്ണൂർക്കാരൻ.
കണ്ണൂർ കോക്കാട് ഉളിക്കൽ സ്വദേശിയായ ബ്രിജിത് കർഷകനാണ്. അഞ്ചേക്കർ ഭൂമിയിൽ റബ്ബറും കൊക്കോയും തെങ്ങും കൃഷിചെയ്യുന്ന ബ്രിജിത് ഉത്സാഹിയാണ്. വീണുകിട്ടിയ കശുവണ്ടി മുളപ്പിച്ച് ഭക്ഷണയോഗ്യമാക്കാൻ തോന്നിയ പദ്ധതി നടപ്പാക്കി. ആദ്യം വീട്ടിൽ അതൊരു ഭക്ഷണമാക്കി. മസാലയും മറ്റും ചേർത്തു പാകമാക്കിയപ്പോൾ മികച്ച രുചി. അപ്പോഴാണ് ഇതിന്റെ പ്രോട്ടീൻ സംബന്ധമായ പരിശോധന നടത്തിയത്.
നൂറ് ഗ്രാം സാധാരണ കശുവണ്ടിയിൽ കാൽസ്യം 37.2 ഗ്രാം, മുളപ്പിച്ചതിൽ 64.2 ഗ്രാം, നാരുകൾ യഥാക്രമം 4.75 ഗ്രാമും 9.8 ഗ്രാമും. ഇരുമ്പ് 5.18 ഗ്രാമും 22.22 ഗ്രാമും. അമിനോ അമ്ലങ്ങൾ 1.8 ഗ്രാമും 3.6 ഗ്രാമും. ബ്രിജിത് ഇത് സംബന്ധിച്ച് സർക്കാരിന്റെ മാടക്കത്ര കശുവണ്ടി ഗവേഷണ കേന്ദ്രത്തിൽ സഹായം തേടിയപ്പോൾ പ്രൊഫ ജലജ മേനോൻ സാങ്കേതിക സഹായവും നൽകി.
ഇതോടെ മാറിയ സാഹചര്യത്തിൽ കേരളത്തിന് പുതിയൊരു റെഡി ടു ഈറ്റ് ഭക്ഷണം കൂടി ലഭ്യമാവുകയാണ്. ആരോഗ്യവും രുചിയും ഉള്ള ഭക്ഷണം. ഉത്സാഹവും പരിശ്രമവും ഉണ്ടെങ്കിൽ മാജിക് കാണിക്കാമെന്ന് യുവാക്കൾക്ക് ഉള്ള സന്ദേശമാവുകയാണ് ബ്രിജിത്.
ഫ്രീലാൻസ് പത്ര പ്രവർത്തകൻ കൂടിയായ ബ്രിജിത്തിന്റെ സംരംഭത്തിൽ ഭാര്യ ശ്രീഷ്മയും മക്കൾ നചികേതൻ കൃഷ്ണയും ജ്ഞാനേഷ് കൃഷ്ണയും ഒപ്പമുണ്ട്.
إرسال تعليق