ഇരിട്ടി : കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സുരക്ഷാ സമിതി യോഗം തീരുമാനിച്ചു. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ചെയർമാൻ പി.പി.അശോകൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ.സരസ്വതി, സ്ഥിരം സമിതി അധ്യക്ഷൻ പി.വി.മോഹനൻ, സെക്രട്ടറി അൻസൽ ഐസക്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രൻ, എസ്‌ഐ ദിനേശൻ കൊതേരി, സ്‌പെഷ്യൽ വില്ലേജ് ഓഫിസർ മനോജ് കുമാർ, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ.കുഞ്ഞിരാമൻ, അസിസ്റ്റന്റ് എൻജിനിയർ എ.സ്വരൂപ് എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ
വ്യാപാര സ്ഥാപനങ്ങളുടെ (ഹോട്ടലുകൾ ഉൾപ്പെടെ) പ്രവർത്തന സമയം വൈകിട്ട് 5 വരെയായി നിജപ്പെടുത്തി. ഹോട്ടലുകളിൽ 5 മണി വരെമാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതി ഉള്ളൂ. 8 മണി വരെ പാർസൽ നൽകാമെങ്കിലും തുറന്നു വെക്കാൻ പാടില്ല. ഈ മാസം 31 നരെ നഗരസഭാ പരിധിയിലുള്ള മുഴുവൻ മത്സ്യ വില്പന സ്റ്റാളുകളും അടച്ചിടണം. വീടുവീടാന്തരം വില്പനയും റോഡരികിൽ വച്ചുള്ള വിൽപ്പനയും നിരോധനത്തിൽപ്പെടും.
വഴിയോര തട്ടുകടകളുടെയും അനധികൃത വില്പന സ്റ്റാളുകളുടെയും പ്രവർത്തനം അറിയിപ്പ് ഉണ്ടാകുന്നതു വരെ പൂർണ്ണമായി നിർത്തി വെക്കണം.
ഇതരസംസ്ഥാനത്തു നിന്ന് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ നിർബന്ധമായും ക്വാറന്റീനിൽ കഴിയണം. ഇതിനാവശ്യമായ സൗകര്യം കരാറുാകരോ, സ്‌പോൺസർമാരോ ചെയ്യേണ്ടതും തൊഴിലാളികളുടെ വിവരം നഗരസഭയിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ എന്നിവ നടത്തുമ്പോൾ നഗരസഭയെ മുൻകൂട്ടി അറിയിക്കുകയും സെക്രട്ടറിയുടെ അനുമതി വാങ്ങുകയും വേണം. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് വാർഡുതല ജാഗ്രതാ സമിതി ഉറപ്പു വരുത്തണം.
മരണ വീടുകളിലും കോവിഡ്-19 സർക്കാർ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാർഡ് തല ജാഗ്രതാ സമിതി പൊലീസിനെ അറിയിക്കണം.
إرسال تعليق