ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ ആദിവാസി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കരിക്കോട്ടക്കരി മേഖല കണ്ടെയ്‌ൻമെൻറ് സോണാക്കി. കൂമൻതോട് , കരിക്കോട്ടക്കരി, വലിയ പറമ്പുംകരി , ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ച് വാർഡുകൾ ആണ് കണ്ടെയ്‌ൻമെൻറ് സോണിൽ പെടുക. വെള്ളിയാഴ്ച രാത്രി തന്നെ പഞ്ചായത്ത് സുരക്ഷാ സമിതി യോഗം ചേർന്നാണ് തീരുമാനം എടുത്തത്. കോവിഡിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കോളനി നിവാസികൾ യുവതിയെ കാണാൻ വേണ്ടി പോയിട്ടുണ്ട്. ഇതിനെത്തുടർന്ന് നിരവധി പേർക്ക് സമ്പർക്കം ഉണ്ടായതായാണ് സംശയിക്കുന്നത്. ശക്തമായ മുൻകരുതൽ സ്വീകരിക്കാനാണ് സുരക്ഷാ സമിതിയുടെ തീരുമാനം.
പോലീസ് രാത്രി തന്നെ കണ്ടെയ്‌ൻമെൻറ് സോൺ പരിധിയിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി. ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നും, കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും , അവശ്യ സാധനങ്ങൾക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്ററ്യൻ, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, മെഡിക്കൽ ഓഫീസർ ഡോ. കെ. ദിവ്യ, കരിക്കോട്ടക്കരി സി ഐ പി.ആർ. സുനു, അയ്യങ്കുന്ന് വില്ലേജ് അസി. സാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോളനിയിൽ ഒരാൾ കർണ്ണാടകത്തിൽ നിന്നും വന്നതായി സംശയിക്കുന്നുണ്ട്.



Post a Comment