സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കും ; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം ; നടപടി ദുരന്ത നിവാരണ നിയമപ്രകാരം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ദുരന്ത നിവാരണ നിയമപ്രകാരണമാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് അവ്യക്തം, സാമ്പത്തീക പ്രതിസന്ധി മതിയായ കാരണമല്ല തുടങ്ങിയ കാരണങ്ങള്‍ നിരത്തി ശമ്പളം പിടിക്കുന്നതിന് സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.
ഓര്‍ഡിനന്‍സ് പ്രകാരം ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാല്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നേരത്തേ അഞ്ചു മാസം കൊണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രതിമാസത്തവണയായി പിടിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയും ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി പറഞ്ഞിരുന്നു. സര്‍ക്കാരിന്റ ഉത്തരവ് രണ്ടു മാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ഉണ്ടായി. ഇതോടെയാണ് നിയമതടസ്സം മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
കേരള ഡിസാസ്റ്റര്‍ ആന്റ് പബ്‌ളിക് എമര്‍ജന്‍സി എന്ന നിയമത്തിന് കീഴിലാണ് ഓര്‍ഡിനന്‍സ്. ഈ നിയമപ്രകാരം ദുരന്തം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 25 ശതമാനം വരെ പിടിക്കാനാകും. ശമ്പളം തിരിച്ചു നല്‍കുന്നത് ആറു മാസത്തിനകം തീരുമാനിച്ചാല്‍ മതിയാകും. ഇതോടെ ഈ മാസത്തെ ശമ്പളം താമസിക്കുമെന്നും ഉറപ്പായി. ഗവര്‍ണര്‍ ഒപ്പിടുന്നത് ഉള്‍പ്പെടെ ഓര്‍ഡിനന്‍സ് നടപടിക്രമം പൂര്‍ത്തിയായ ശേഷമേ ഈ മാസത്തെ ശമ്പളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കൂ. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement