ഉയരങ്ങൾ താണ്ടിയത് അത്രയും ഒരു വൃക്കയുമായി'; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോർജ്
07-12-2020
കൊച്ചി; ട്രിപ്പിൾ ജംപിൽ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടി രാജ്യത്തിന്‍റെ യശസ് ഉയർത്തിയ താരമാണ് അഞ്ജു ബോബി ജോർജ്. കഠിനാധ്വാനത്തിലൂടെയാണ് കായികലോകത്ത് അഞ്ജു നേട്ടങ്ങൾ കൊയ്തത്. അഞ്ജുവിന്‍റെ ഓരോ നേട്ടവും മലയാളികൾക്കാകെ അഭിമാനകരമായിരുന്നു. എന്നാൽ ട്രിപ്പിൾ ജംപിലെ ഉയരങ്ങൾ അഞ്ജു താണ്ടിയത് ഒരു വൃക്കയുമായി. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്.
"വിശ്വസിച്ചാലും, ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്‍റെ നെറുകയിലെത്തിയ താരങ്ങളിൽ ഒരാളാണ് ഞാൻ. ഇതൂകൂടാതെ തനിക്ക് വേറെയും ഒട്ടനവധി ന്യൂനതകൾ ഉണ്ടായിരുന്നു. വേദനസംഹാരികൾ അലർജിയായിരുന്നു. ഒരു കാലിന് പരുക്കുണ്ടായിരുന്നു. ഈ പരിമിതകളെല്ലാം മറികടന്ന് ഉയരങ്ങളിലെത്തിയത് ഒരു പരിശീലകന്‍റെ കഴിവ് കൊണ്ടുകൂടിയാണ്"- അഞ്ജു ബോബി ജോർജ് പറഞ്ഞു.
കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിനെ ഉൾപ്പടെ ടാഗ് ചെയ്തുകൊണ്ടാണ് അഞ്ജു ബോബി ജോർജ് ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. വൈകാതെ അഞ്ജുവിനെ പ്രശംസിച്ചുകൊണ്ടു മന്ത്രി കിരൺ റിജിജു രംഗത്തെത്തി.
ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ താരമെന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്നും, കഠിന പ്രയത്നത്തിന്‍റെയും അധ്വാനത്തിന്‍റെയും ഫലമാണ് അഞ്ജുവിന്‍റെ നേട്ടങ്ങളെന്നും കിരൺ റിജിജു റീട്വീറ്റ് ചെയ്തു.
Post a Comment