ഒമ്പതുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് സംശയം ചോദിക്കാൻ സ്കൂളിലെത്താം:സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം





സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമ്പതു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് വേണമെങ്കിൽ സ്കൂളിലെത്തി അധ്യാപകരിൽനിന്ന് മാർഗനിർദേശം തേടാമെന്ന് അൺലോക് അഞ്ച് നിർദേശങ്ങളിൽ പറഞ്ഞിരുന്നു. കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളാണ് ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്.

കുട്ടികളെ സ്കൂളിലേക്കു വിളിച്ചുവരുത്താനാവില്ല. താത്പര്യമുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ രേഖാമൂലമുള്ള അനുമതിയോടെ സ്കൂളിൽ പോകാം. നോട്ട്ബുക്ക്, പേന, വെള്ളക്കുപ്പി തുടങ്ങിയവ വിദ്യാർഥികൾക്കിടയിൽ പങ്കിടുന്നത് അനുവദിക്കാതിരിക്കുക, കായിക പരിപാടികൾ നിരോധിക്കുക, ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുക, ഇരിപ്പിടങ്ങൾ തമ്മിൽ ആറടി ദൂരം പാലിക്കുക, കുട്ടികളും അധ്യാപകരും മുഖാവരണം ധരിക്കുക, രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം പ്രവേശിപ്പിക്കുക, കാലാവസ്ഥ അനുകൂലമെങ്കിൽ അധ്യാപകരും കുട്ടികളും തമ്മിൽ തുറസ്സായ സ്ഥലങ്ങളിൽ സംവദിക്കുക, അധ്യാപകരും അനധ്യാപകരുമുൾപ്പെടെ 50 ശതമാനം ജീവനക്കാർ മാത്രം സ്കൂളിൽ ഹാജരാകുക തുടങ്ങിയ നിർദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയാണെങ്കിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം സ്വീകരിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement