തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാനസർക്കാർ തയ്യാറെടുക്കുന്നു. ഇതിനുള്ള കാര്യങ്ങൾ നിശ്ചയിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഏഴംഗ സെക്രട്ടറിതല സമിതിയെ നിയോഗിച്ചു. പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള മാർഗനിർദേശങ്ങളും ക്രമീകരണങ്ങളും സമിതി തയ്യാറാക്കും. അന്താരാഷ്ട്ര വിമാനസർവീസുകൾ തുടങ്ങിയാൽ മൂന്നുമുതൽ അഞ്ചരവരെ ലക്ഷം മലയാളികൾ 30 ദിവസത്തിനകം എത്തുമെന്നാണു സർക്കാർ കണക്കാക്കുന്നത്.സന്ദർശക വിസയിലെത്തിയവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വിസാ കാലാവധി തീർന്നവർ, കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർഥികൾ, ജയിൽമോചിതർ എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ മുൻഗണന.പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറിക്കു പുറമേ, റവന്യൂ, തദ്ദേശം, ആരോഗ്യം, ഗതാഗതം, നോർക്ക വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരുമാണ് സമിതിയിലുള്ളത്. മടങ്ങുന്നവരെ വിമാനത്താവളങ്ങളിൽ സ്‌ക്രീൻ ചെയ്യാൻ ആരോഗ്യവകുപ്പ് മാർഗനിർദേശം തയ്യാറാക്കും. ചീഫ് സെക്രട്ടറി, ഡി.ജി.പി., കളക്ടർമാർ, ജില്ലാ പോലീസ് മേധാവികൾ എന്നിവരുമായി ഇക്കാര്യം ചർച്ചചെയ്യും. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വരവ് സംബന്ധിച്ച് ആരോഗ്യം, ഗതാഗതം, അഭ്യന്തരം വകുപ്പുകളാണു തീരുമാനിക്കേണ്ടത്. എതെല്ലാം യാത്രക്കാരെ ചെക്ക്പോസ്റ്റുവഴി കടത്തിവിടുമെന്നത് ഈ വകുപ്പുകൾ പരിഗണിക്കും. തീവണ്ടിയാത്രക്കാരുടെ കാര്യം റെയിൽവേയുമായി ചർച്ചചെയ്യും. മറ്റു വിദേശയാത്രക്കാർക്കുള്ള പ്രോട്ടോക്കോൾ കേന്ദ്രസർക്കാരും വിമാനക്കമ്പനികളും ചേർന്ന് നിശ്ചയിക്കും.നിർദേശങ്ങൾ * രോഗലക്ഷണമില്ലാത്തവരെ വീടുകളിലേക്ക് അയക്കുമെങ്കിലും 14 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. * സ്വീകരിക്കാൻ ബന്ധുക്കളോ കൂട്ടുകാരോ വിമാനത്താവളത്തിൽ വരരുത്. * സ്വകാര്യവാഹനത്തിൽ ഡ്രൈവറെമാത്രം അനുവദിക്കും. അല്ലെങ്കിൽ പ്രീ-പെയ്ഡ് വാഹനം ഏർപ്പെടുത്തും. * ചുമ, പനി, ശ്വാസംമുട്ടൽ എന്നിവയുള്ളവരെ വിമാനത്താവളത്തിൽനിന്നുതന്നെ ക്വാറന്റൈൻ കേന്ദ്രത്തിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും. ആവശ്യപ്പെട്ടാൽ, സ്വന്തംചെലവിൽ ഹോട്ടലിലോ റിസോർട്ടിലോ തങ്ങാൻ അനുവദിക്കും.വിമാനത്താവളത്തിനടുത്ത് വിപുലമായ സൗകര്യംവിദേശത്തുനിന്നുതന്നെ രോഗമുണ്ടോയെന്ന പരിശോധന കഴിഞ്ഞാകും അവരിവിടെ എത്തുക. വിമാനത്താവളത്തിനടുത്ത് പ്രാഥമിക പരിശോധനയ്ക്ക് വിപുലമായ സൗകര്യമുണ്ടാകും. പ്രവാസികൾക്കും കുടുംബങ്ങൾക്കും ഒരാശങ്കയും വേണ്ട.-മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയിൽ രജിസ്റ്റർ ചെയ്യണംമടങ്ങിവരാൻ തീരുമാനിച്ചവർ കോവിഡ് ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ നോർക്കയുടെ www.norkaroots.org വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം. യാത്രയ്ക്ക് എത്രദിവസം മുമ്പ് ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് നിശ്ചയിക്കും. ടെസ്റ്റിനു സഹായം നൽകാൻ പ്രവാസിസംഘടനകളോട് അഭ്യർഥിച്ചിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി, വിമാനക്കമ്പനികൾ എന്നിവയുമായി ചീഫ് സെക്രട്ടറിതലത്തിൽ ചർച്ച നടത്തും. യാത്രയ്ക്ക് അമിതനിരക്ക് ഒഴിവാക്കും. കേരളത്തിനു പുറത്തെത്തുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ വിവരം ശേഖരിക്കും.
Post a Comment