റമദാന്‍ മാസത്തിലും മുസ്ലീം പള്ളികളില്‍ തല്‍സ്ഥിതി തുടരും; ഇഫ്താറും തറാവീഹും ഇല്ല

തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ റമദാൻ മാസത്തിലും എല്ലാ മുസ്ലീം ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാൻ മുസ്ലീം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും നടത്തിയ ആശയവിനിമയത്തിൽ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഫ്താർ, ജുമുഅ, തറാവീഹ്, അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരം, കഞ്ഞി വിതരണം പോലുള്ള ദാനധർമ്മങ്ങൾ ഇവയെല്ലാം വേണ്ടെന്ന് വെയ്ക്കും. നിലവിലെ സാഹചര്യത്തിൽ അതാണ് നല്ലതെന്ന് പണ്ഡിതന്മാർ തന്നെ അഭിപ്രായപ്പെട്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ലോകമാകെ വിശുദ്ധ റമദാനിലേക്ക് കടക്കുകയാണ്. ആത്മസംസ്കരണത്തിന്റെ വേളയായാണ് മുസ്ലീം മതവിശ്വാസികൾ ഈ മാസത്തെ കാണുന്നത്. വ്രതാനുഷ്ഠാനത്തിന്റെയും ദാനധർമങ്ങളുടെയും കാലം. റമദാൻ കാലത്ത് പള്ളികളിൽ നടക്കുന്ന നമസ്കാരങ്ങൾക്കും ജുമുഅകൾക്കും വലിയ പ്രധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികൾ വലിയ തോതിൽ പള്ളികളിൽ എത്തുന്നകാലമാണിത്. എന്നാൽ രോഗവ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ ആരാധനാലയങ്ങളും നിലവിലുള്ള സ്ഥിതി തുടരാൻ മുസ്ലീം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്മാരുമായും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ആശയവിനിമയത്തിൽ ധാരണയായി.  ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളായ മക്കയിലും മദീനയിലും വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മതനേതാക്കൾ തന്നെ ചൂണ്ടിക്കാണിച്ചു. കോവിഡ് നിയന്ത്രണത്തിന് സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കുമെന്ന് അവർ ഉറപ്പുനൽകി.  സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശരിയായ തീരുമാനമെടുത്ത മതനേതാക്കളോട് സർക്കാർ നന്ദി അറിയിക്കുന്നു. സമൂഹത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള നേതൃനിരയാണ് മതസാമുദായിക സംഘടനകൾക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് എല്ലാ കൂടിച്ചേരുലുകളും കൂട്ടപ്രാർഥനകളും മാറ്റിവെക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്ത മതസാമുദായിക നേതാക്കളെ അഭിനന്ദിക്കുന്നതായും ഏറ്റവും വലിയ തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.  രോഗപീഡയിൽ വിഷമിക്കുന്നവരുടെ സൗഖ്യത്തിന് ഉതകുന്നതാകട്ടെ ഈ റമദാൻ കാലത്തെ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി ആശംസിച്ചു. പാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമദാൻ മാസത്തിൽ പതിവാണ്. ഇത്തവണ ഈ കിറ്റ് അർഹരായവരുടെ വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യപ്രവർത്തിയാകും. മനുഷ്യരാശി അതിന്റെ ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. ജീവന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന ഇതിനെ നിയന്ത്രിക്കാൻ ചില സന്തോഷങ്ങൾ നാം ത്യജിക്കേണ്ടതുണ്ട്. ആ ത്യാഗം റമദാൻ സങ്കൽപ്പങ്ങളുടേത് കൂടിയാണെ്. ത്യാഗത്തിന് ഇങ്ങനെയൊരു അർഥം കൂടിയുണ്ടെന്ന സന്ദേശം വിശ്വാസികൾക്കിടയിൽ പടർത്താൻ മതനേതാക്കളോട് അഭ്യർഥിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.  എല്ലാ മതങ്ങളുടെയും ലക്ഷ്യം മനുഷ്യനന്മായാണ്. ജീവൻ നിലനിർത്താനുള്ള പ്രവർത്തനത്തിൽ കവിഞ്ഞുള്ള മറ്റൊരു മനുഷ്യനന്മയില്ല.പൊതുസ്ഥലങ്ങളിലെ കൂട്ടായ്മകൾ ഒഴിവാക്കണം. നൂതന സാങ്കേതിക വിദ്യാ ഉപയോഗിച്ച് വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്തുന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  വീഡിയോ കോൺഫറൻസിൽ പ്രൊഫ. ആലിക്കുട്ടി മുസ്ല്യാർ, കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ, ടി,പി. അബ്ദുള്ളക്കോയ മദനി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എംഐ അബ്ദുൾ അസീസ്, ഡോ. ഇകെ അഹമ്മദ് കുട്ടി, ടി.കെ അഷ്റഫ്, കമറുള്ള ഹാജി, അഡ്വ, എം താജുദ്ദീൻ, ആരിഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽനിന്നാണ് ഇവർ പങ്കെടുത്തത്. മന്ത്രി കെ.ടി. ജലീലും വീഡിയോ കോൺഫറൻസിൽ സന്നിഹിതനായി.  മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ  സംസ്ഥാനത്ത് 19 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;16 പേർ രോഗമുക്തരായി | 

Post a Comment

Previous Post Next Post

Join Whatsapp

Advertisement